ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മൂന്ന് പേർ മരിച്ചു. ഇതോടെ, ജൂൺ 20 മുതൽ സംസ്ഥാനത്ത് മൺസൂൺ മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 20 ആയി. കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് പല ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ ഷിംലയിലെ ഭട്ടാകുഫാറിൽ അഞ്ച് നില കെട്ടിടം തകർന്നു വീണു. എന്നാൽ, തലേദിവസം തന്നെ കെട്ടിടം ഒഴിഞ്ഞിരുന്നതിനാൽ ആളപായം ഒഴിവായി. സമീപത്ത് നടന്ന നാലുവരിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച ഷിംല ഉൾപ്പെടെയുള്ള സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തുടനീളം 129 റോഡുകൾ തടസ്സപ്പെട്ടു. സിർമൂർ (57), മാണ്ഡി (44) ജില്ലകളിലാണ് ഏറ്റവും കൂടുതൽ റോഡുകൾ അടച്ചത്. കൂടാതെ, 612 ട്രാൻസ്ഫോർമറുകൾ പ്രവർത്തനരഹിതമായതിനാൽ വൈദ്യുതി വിതരണത്തിലും തടസ്സങ്ങളുണ്ടായി. കാൻഗ്ര, മാണ്ഡി, സോളൻ, സിർമൂർ തുടങ്ങിയ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാണ്ഡി ഡിസി അപൂർവ ദേവ്ഗൺ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു.
ഷിംല-കാൽക്ക ഹെറിറ്റേജ് റെയിൽ പാതയിലെ ട്രെയിൻ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. 10 ജില്ലകളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിയാസ് നദി ഉൾപ്പെടെയുള്ള നദികളിലെ ജലനിരപ്പ് ഉയർന്നു, ഇത് ഡാം ഷട്ടറുകൾ തുറക്കുന്നതിനും വൈദ്യുതി ഉൽപ്പാദനം താൽക്കാലികമായി നിർത്തുന്നതിനും കാരണമായി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.