ഗാങ്ടോക്ക്: സിക്കിമിലെ നോർത്ത് സിക്കിമിലുള്ള ചറ്റനിൽ സൈനിക ക്യാമ്പിന് മുകളിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ സൈനികരെ കണ്ടെത്താനുള്ള തീവ്ര തിരച്ചിലിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) പ്രത്യേക സംഘം സ്ഥലത്തേക്ക് തിരിച്ചു. കനത്ത മഴയെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം 7 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.
ദുരന്തത്തിൽ മൂന്ന് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഹവിൽദാർ ലഖ്\u200cവീന്ദർ സിംഗ്, ലാൻസ് നായിക് മുനീഷ് താക്കൂർ, പോർട്ടർ അഭിഷേക് ലഖാദ എന്നിവരാണ് മരിച്ചത്. നാല് സൈനികരെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്താൻ സാധിച്ചു. എന്നാൽ, മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ ആറ് സൈനികരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
ഗാംഗ്ടോക്കിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം തിരിച്ച 23 അംഗ എൻ.ഡി.ആർ.എഫ് സംഘം അത്യാധുനിക ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണുകളും മറ്റ് അടിയന്തര സഹായ സാമഗ്രികളും സജ്ജീകരിച്ചിട്ടുണ്ട്. ദുർഘടമായ ഭൂപ്രകൃതിയും കനത്ത മഴയും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. മണ്ണിടിച്ചിൽ കാരണം റോഡുകൾ തകരുകയും ചില പാലങ്ങൾ ഒലിച്ചുപോവുകയും ചെയ്തതിനാൽ പ്രദേശത്തേക്കുള്ള പ്രവേശനം ദുഷ്കരമാണ്.
കാണാതായ സൈനികരെ എത്രയും പെട്ടെന്ന് കണ്ടെത്താൻ എല്ലാ ശ്രമങ്ങളും തുടരുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ കാരണം ഒറ്റപ്പെട്ട ചറ്റനിൽ നിന്ന് 34 പേരെ ഹെലികോപ്റ്റർ വഴി ഒഴിപ്പിച്ചു. കൂടാതെ, നോർത്ത് സിക്കിമിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
PHOTO | Chaten, Lachen: A devastating landslide, triggered by heavy rains, struck an Indian Army military camp in Chaten. The landslide has claimed 3 lives. The Indian Army has launched intensive rescue operations and managed to rescue four personnel with minor injuries. Search… pic.twitter.com/Ej3xOZLfXJ
— Press Trust of India (@PTI_News) June 2, 2025