ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് യുദ്ധഭൂമിയായ ഇറാനിൽ നിന്ന് ‘ഓപ്പറേഷൻ സിന്ധു’ ദൗത്യത്തിന്റെ ഭാഗമായി ഒഴിപ്പിച്ച 110 ഇന്ത്യൻ വിദ്യാർത്ഥികളുമായി വന്ന ആദ്യ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറങ്ങി. വ്യാഴാഴ്ച പുലർച്ചയോടെയാണ് വിദ്യാർത്ഥികളെയും വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കേന്ദ്രസർക്കാരിന്റെ സമയോചിതമായ ഇടപെടലിന് നന്ദി രേഖപ്പെടുത്തി വിദ്യാർത്ഥികൾ രംഗത്തെത്തി.
ഇറാനിൽ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളെ ആദ്യം റോഡ് മാർഗം അർമേനിയയിലേക്ക് മാറ്റുകയായിരുന്നു. ജൂൺ 17-ന് അർമേനിയൻ തലസ്ഥാനമായ യെരേവനിലെത്തിയ വിദ്യാർത്ഥികൾക്ക് അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി. ഒഴിപ്പിച്ചവരിൽ ഭൂരിഭാഗം പേരും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. തങ്ങളുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ സർക്കാരിനോടും എംബസിയോടും വിദ്യാർത്ഥികൾ ഹൃദയംഗമമായ നന്ദി അറിയിച്ചു.
ഇറാനിൽ മിസൈലുകളും ഡ്രോണുകളും കണ്ടെന്നും അയൽപക്കത്ത് ബോംബാക്രമണമുണ്ടായെന്നും ചില വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഭീകരമായ അവസ്ഥയായിരുന്നു അവിടെയെന്നും ഇനിയൊരിക്കലും അങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വരരുതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഇറാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ സിന്ധു തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഹെൽപ്‌ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്. ഇറാൻ, അർമേനിയ സർക്കാരുകൾ ഒഴിപ്പിക്കൽ പ്രക്രിയയിൽ നൽകിയ സഹായങ്ങൾക്ക് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു.