ഒരു കാലത്ത് സൈക്കിളിൽ പുസ്തകങ്ങൾ വിറ്റ് ജീവിതം പുലർത്തിയ സാധാരണക്കാരനായ ഒരാൾ, ഇന്ന് ലോകപ്രശസ്തമായ ബുക്കർ പ്രൈസ് നേടിയ ഒരു പുസ്തകത്തിന്റെ പ്രസാധകൻ എന്ന നിലയിൽ ആഗോള ശ്രദ്ധ നേടുന്നു. അഭിയുചി പ്രകാശനം എന്ന പ്രസാധകശാലയുടെ ഉടമയായ എ. ഗണേഷിന്റെ ജീവിതം കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ ഉദാഹരണമാണ്. കന്നഡ എഴുത്തുകാരി ഭാനു മുഷ്താക്കിന്റെ ‘ഹാർട്ട് ലാമ്പ്’ എന്ന ചെറുകഥാസമാഹാരത്തിനാണ് ഇന്റർനാഷണൽ ബുക്കർ പ്രൈസ് 2025 ലഭിച്ചത്. ഈ പുസ്തകം ഗണേഷിന്റെ പ്രസാധകശാലയാണ് പുറത്തിറക്കിയത്.
മൈസൂരുവിൽ വളരെ ചെറുപ്പത്തിൽ തന്നെ സൈക്കിളിൽ കന്നഡ പുസ്തകങ്ങൾ വിൽക്കാൻ തുടങ്ങിയ ഗണേഷ്, പിന്നീട് പ്രൂഫ് റീഡറായും വിതരണക്കാരനായും പ്രവർത്തിച്ച് പുസ്തക പ്രസാധന രംഗത്തേക്ക് കടന്നു വരികയായിരുന്നു. കന്നഡ സാഹിത്യത്തിൽ പുതിയ ശബ്ദങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ബാനു മുഷ്താക്കിന്റെ ആദ്യ ചെറുകഥാ സമാഹാരമായ ‘സഫീറ’ പ്രസിദ്ധീകരിച്ചത് ഗണേഷായിരുന്നു. ഇത് തുടക്കമായിരുന്നു, പിന്നീട് അവരുടെ പല പ്രമുഖ കൃതികളും അഭിയുചി പ്രകാശനം വഴിയാണ് പുറത്തിറങ്ങിയത്.
2013-ൽ ഭാനു മുഷ്താക്കിന്റെ അഞ്ച് ചെറുകഥാ സമാഹാരങ്ങൾ ചേർത്താണ് ‘ഹസീന മട്ടു ഇതാരെ കഥെഗളു’ എന്ന പേരിൽ അഭിയുചി പ്രകാശനം പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ കന്നഡ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ ‘ഹാർട്ട് ലാമ്പ്’ ആണ് അന്താരാഷ്ട്ര ബുക്കർ പ്രൈസിന് അർഹമായത്. ഇതോടെ കന്നഡ സാഹിത്യത്തിന് ആദ്യമായി ഈ ആഗോള അംഗീകാരം ലഭിച്ചു.
ബുക്കർ പ്രൈസ് നേട്ടത്തിന് ശേഷം ‘ഹസീന മട്ടു ഇതാരെ കഥെഗളു’ എന്ന പുസ്തകത്തിന് വലിയ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്. ഗണേഷിന്റെ ജീവിതയാത്ര കന്നഡ സാഹിത്യത്തിന് ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരത്തിൽ നിർണായക പങ്ക് വഹിച്ചു. പുസ്തകങ്ങളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്നേഹവും, പുതിയ എഴുത്തുകാരെ പിന്തുണയ്ക്കാനുള്ള മനസ്സുമാണ് ഈ വലിയ നേട്ടത്തിന് പിന്നിൽ.
We're delighted to announce that the winner of the #InternationalBooker2025 is Heart Lamp by Banu Mushtaq, translated by Deepa Bhasthi.
— The Booker Prizes (@TheBookerPrizes) May 20, 2025
Here's everything you need to know about the book: https://t.co/wPRGqgrQyc pic.twitter.com/tVFxwSGhZo