Navavani Media

25 March, 2026
Wednesday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

സിഖ് വിരുദ്ധ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ ഹർജി വാരാണസി കോടതി ഫയലിൽ സ്വീകരിച്ചു

228

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സിഖ് സമൂഹത്തിനെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വിവാദ പരാമർശങ്ങൾക്കെതിരായ ഹർജി വാരാണസി എം.പി.-എം.എൽ.എ. കോടതി ഫയലിൽ സ്വീകരിച്ചു. 2024 സെപ്റ്റംബറിൽ അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ സിഖ് സമൂഹത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. കേസിലെ വാദം കേൾക്കുന്നതിനായി രാഹുൽ ഗാന്ധിക്ക് കോടതി സമൻസ് അയച്ചേക്കുമെന്നാണ് റിപ്പോർട്ട്.

രാഹുൽ ഗാന്ധി അമേരിക്കയിൽ വെച്ച് “ഇന്ത്യയിലെ സിഖുകാർക്ക് തലപ്പാവ് ധരിക്കാനോ കാട ധരിക്കാനോ ഗുരുദ്വാരയിൽ പോകാനോ അനുവാദമുണ്ടോ എന്നതാണ് ഇപ്പോഴത്തെ പോരാട്ടം” എന്ന് പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നുൾപ്പെടെയുള്ളവർ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പിന്തുണച്ചത് ഹർജിയിൽ പ്രത്യേകമായി എടുത്ത് പറയുന്നുണ്ട്. ബി.ജെ.പി. രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

നേരത്തെ, ഡൽഹി പോലീസ് ഈ വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. അദ്ദേഹത്തിൻ്റെ പ്രസംഗം വിദേശത്തായതിനാലും ഏതെങ്കിലും ഒരു സമുദായത്തെ നേരിട്ട് ലക്ഷ്യം വെച്ചുള്ളതല്ലായിരുന്നതിനാലും നിയമനടപടിക്ക് പര്യാപ്തമായ കുറ്റകൃത്യം കണ്ടെത്താനായില്ല എന്നായിരുന്നു ഡൽഹി പോലീസിന്റെ നിലപാട്. എന്നാൽ, വാരാണസി കോടതിയുടെ ഇപ്പോഴത്തെ തീരുമാനം നിയമപരമായ നടപടികൾക്ക് വീണ്ടും വഴി തുറന്നിരിക്കുകയാണ്.

തിൽമാപൂർ സ്വദേശിയായ നാഗേശ്വർ മിശ്ര എന്നയാളാണ് വാരാണസി കോടതിയിൽ ഹർജി നൽകിയത്. നാഗേശ്വർ മിശ്ര നേരത്തെ നൽകിയ ഹർജി എ.സി.ജെ.എം. കോടതി തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം എം.പി.-എം.എൽ.എ. കോടതിയെ സമീപിച്ചത്. പുതിയ നിയമനടപടികളിൽ രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ തുടർനടപടികൾ കോടതിയുടെ അടുത്ത സിറ്റിംഗിൽ നടക്കും.