കേരളത്തിൽ കോവിഡ്-19 കേസുകളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഈ മാസം ഇതുവരെ 273 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ (82) റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം (73), എറണാകുളം (49) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ.
എന്നാൽ, കേസുകളുടെ എണ്ണം വർദ്ധിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. നിലവിൽ പടരുന്ന ഒമിക്രോൺ ഉപവകഭേദങ്ങൾക്ക് തീവ്രത കുറവാണെന്നും, ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഇതിനോടകം ആർജ്ജിത പ്രതിരോധശേഷി ലഭിച്ചിട്ടുള്ളതിനാൽ ഗുരുതരമായ രോഗാവസ്ഥകൾക്ക് സാധ്യതയില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഈ വർദ്ധനവ് സാധാരണമാണെന്നും അവർ വിലയിരുത്തുന്നു.
എങ്കിലും, പ്രായമായവർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, കുട്ടികൾ എന്നിവർക്ക് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഉയർന്ന തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, ജില്ലകൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.