ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിയിലെ ‘സീറോ ലൈനി’ൽ 13 കുടിയേറ്റക്കാർ കുടുങ്ങിയതോടെ ഇരു രാജ്യങ്ങളും തമ്മിൽ അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ തർക്കം രൂക്ഷമാകുന്നു. ബംഗ്ലാദേശ് ബോർഡർ ഗാർഡ് (ബി.ജി.ബി.) ഇവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയും, അതേസമയം ഇന്ത്യയിലേക്ക് തിരിച്ചുവരാൻ അനുവദിക്കാതെ വന്നതോടെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം 67 ബംഗ്ലാദേശ് പൗരന്മാരെ ഇന്ത്യ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ 57 പേരെ കൂടി വിവിധ അതിർത്തി പോയിന്റുകളിലൂടെ ബംഗ്ലാദേശിലേക്ക് കടത്തിവിടാനുള്ള ബി.എസ്.എഫിന്റെ ശ്രമം ബി.ജി.ബി.യും പ്രദേശവാസികളും ചേർന്ന് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. രേഖകളില്ലാത്ത ആളുകളെ ഇന്ത്യ ‘തള്ളിവിടുന്നത്’ അംഗീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ സൈന്യം ഇടപെടാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.
അതിർത്തി കടന്നുപോയ നിരവധി പേർക്ക് ഇന്ത്യൻ അധികൃതരിൽ നിന്ന് ക്രൂരമായ പീഡനങ്ങളും, രേഖകൾ പിടിച്ചെടുക്കലും, ശാരീരിക ആക്രമണങ്ങളും നേരിടേണ്ടി വന്നതായി ബംഗ്ലാദേശ് ആരോപിക്കുന്നുണ്ട്. ഇന്ത്യയിൽ ജനിച്ച ചില കുട്ടികളുടെ ഇന്ത്യൻ രേഖകൾ ബലമായി പിടിച്ചെടുത്തതായും പരാതിയുണ്ട്. വിഷയത്തിൽ ഉചിതമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിലുണ്ടെന്നും ഇത് സുരക്ഷാ ഭീഷണിയാണെന്നും ഇന്ത്യ വ്യക്തമാക്കുന്നു. അതേസമയം, ജനങ്ങളെ ബലമായി ബംഗ്ലാദേശിലേക്ക് തള്ളിവിടുന്നത് പരമാധികാര ലംഘനവും പ്രകോപനപരവുമാണെന്ന് ബംഗ്ലാദേശ് രാഷ്ട്രീയ നേതാക്കൾ ആരോപിക്കുന്നു. ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.