യുഎഇയിൽ വിവാഹ നിയമത്തിൽ നിർണായക പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം, 18 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹം കഴിക്കാൻ അനുവാദം ലഭിക്കും.
പുതിയ നിയമം പ്രകാരം, പ്രായപൂർത്തിയായ സ്ത്രീകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. മാതാപിതാക്കൾ എതിർത്താലും, 18 വയസ്സിന് മുകളിലുള്ളവർക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ നിയമപരമായി തടസ്സമില്ല. എങ്കിലും, വധൂവരന്മാർക്കിടയിൽ 30 വയസ്സിന്റെ പ്രായ വ്യത്യാസം ഉണ്ടെങ്കിൽ, വിവാഹം നടത്താൻ കോടതിയുടെ അനുമതി ആവശ്യമാണ്.
വിദേശികളായ മുസ്ലിം സ്ത്രീകൾക്ക് അവരുടെ സ്വന്തം രാജ്യത്തിലെ നിയമത്തിൽ രക്ഷിതാക്കളുടെ അനുമതി നിർബന്ധമല്ലെങ്കിൽ, യുഎഇയിലെ നിയമം ബാധകമായിരിക്കും.
യുഎഇയിൽ നിയമപരമായ വിവാഹ പ്രായം 18 വയസ്സാണ്. വിവാഹത്തിന് രക്ഷിതാക്കളുടെ എതിർപ്പുണ്ടായാൽ, ജഡ്ജിയെ സമീപിച്ച് അനുമതി നേടാൻ കഴിയും.
പുതിയ നിയമം പ്രകാരം, വിവാഹനിശ്ചയം വിവാഹമായി കണക്കാക്കില്ല. വിവാഹനിശ്ചയത്തിന് ശേഷം വിവാഹം നടന്നില്ലെങ്കിൽ, 25,000 ദിർഹത്തിനേക്കാൾ മൂല്യമുള്ള സമ്മാനങ്ങൾ തിരികെ നൽകണമെന്ന് നിയമം നിർദേശിക്കുന്നു.
ഈ നിയമപരിഷ്കാരങ്ങൾ യുഎഇയിലെ സ്ത്രീകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും, വിവാഹ സംബന്ധമായ തീരുമാനങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിനും സഹായകരമാണ്.